തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട തിരിച്ചടിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോൽവിയുടെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ല. എന്നാല്‍ അധ്യക്ഷ സ്‌ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി.
‘തന്നെ ഈ പദവി ഏൽപിച്ചത് ഹൈക്കമാന്‍ഡാണ്. എന്ത് നടപടിയും സ്വീകരിക്കാം. സ്വയം രാജി വച്ചൊഴിയില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞോടുന്നത് ഒളിച്ചോടുന്നതിന് തുല്യമാണ്. നാഥനില്ലാ കളരിയായി മാറുന്ന പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകും’- മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.
അതേസമയം, യുഡിഎഫ് സ്‌ഥാനാർഥികളുടെ കൂട്ടത്തോൽവിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് റിപ്പോർട് തേടി. ഒരാഴ്‌ചക്കുള്ളിൽ പരാജയത്തിന്റെ കാരണം വ്യക്‌തമാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി റിപ്പോർട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന.
ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മറ്റേത് സംസ്‌ഥാനത്തേക്കാളും കാടടച്ചുള്ള പ്രചാരണമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും കേരളത്തിൽ നടത്തിയത്. അതുകൊണ്ടു തന്നെ സംസ്‌ഥാനത്തെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്.
Read also: ഹെലികോപ്‌ടർ രാഷ്‌ട്രീയം കേരളത്തിൽ ചെലവാകില്ല; കൂട്ടത്തോൽവിക്ക് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി