കണ്ണൂർ: തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ സമിതിയംഗം സികെ പത്‌മനാഭൻ. ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അടിസ്‌ഥാനപരമായ മാറ്റം വേണമെന്ന് പത്‌മനാഭൻ പറഞ്ഞു. താഴേക്കിടയിൽ എന്തും സഹിച്ച് പ്രവർത്തിക്കുന്ന സത്യസന്ധതയും ആത്‌മാർഥയുമുള്ള പ്രവർത്തകരുണ്ട്. അവരെ ചേർത്ത് പിടിച്ച് അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയാൽ മാത്രമേ പാർട്ടിക്ക് രക്ഷപെടാൻ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു.
സംസ്‌ഥാന രാഷ്‌ട്രീയത്തിന്റെ മർമ്മം മനസിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. എൽഡിഎഫ് മുന്നേറിയതിൽ പിണറായി വിജയന്റെ വ്യക്‌തിപ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും പത്‌മനാഭൻ അഭിപ്രായപ്പെട്ടു. കെ സുരേന്ദ്രൻ രണ്ടിടത്ത് മൽസരിച്ചതിനെയും പത്‌മനാഭൻ വിമർശിച്ചു. വടക്കേന്ത്യയിലെ ജനങ്ങൾക്കിടയിൽ ചെലവാകുന്ന തന്ത്രങ്ങൾ ഇവിടെ ചെലവില്ല. ഹെലികോപ്‌ടർ രാഷ്‌ട്രീയം ഇവിടെ പ്രയോജനപ്പെടില്ലെന്നും പത്‌മനാഭൻ കൂട്ടിച്ചേർത്തു.
ബിജെപിയുടെ ദേശീയ സമിതിയംഗമായ സികെയുടെ വിമർശനങ്ങൾക്ക് മുൻപ് തന്നെ പാർട്ടിയിൽ അപസ്വരങ്ങൾ ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംപൂജ്യരായി പോയത് എങ്ങനെയെന്ന് ദേശീയ നേതൃത്വത്തോട് വിശദീകരിക്കാൻ കഴിയാതെ കുഴങ്ങുകയാണ് സംസ്‌ഥാന നേതൃത്വം.
Also Read: തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്