പാലക്കാട്: കാട്ടാനയുടെ ജഡം പുഴയോരത്ത് മറവ് ചെയ്‌തതിനെതിരെ പ്രതിഷേധം. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കഴിഞ്ഞ ദിവസം പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായി കാട്ടാനയുടെ ജഡം ഒഴുകിയെത്തിയിരുന്നു. തുടർന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം പുഴയോട് ചേർന്നുള്ള സ്‌ഥലത്ത് സംസ്‌കരിക്കുകയും ചെയ്‌തിരുന്നു. പുഴയോരത്ത് നിന്ന് ആനയുടെ ജഡം മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനംവകുപ്പിന് പരാതി നൽകി.
പുഴയിൽ നിന്ന് 15 മീറ്റർ അകലത്തിലാണ് ജഡം സംസ്‌കരിച്ചതെന്നും ഇത് പ്രദേശവാസികളിൽ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്നത് പുഴയിലെ വെള്ളത്തെയാണ്. വിവിധ ശുദ്ധജല പദ്ധതികളുടെ കിണറുകളും പുഴയിലാണ്. ആനയുടെ ജഡം പുഴയോരത്ത് ചേർന്ന് മറവ് ചെയ്‌തതിനാൽ അഴുകിയ ജഡത്തിന്റെ അംശം പുഴയിലേക്ക് ഒഴുകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ആനയുടെ ജഡം ദഹിപ്പിക്കുകയോ അല്ലാത്തപക്ഷം ജനവാസ മേഖലയിൽ നിന്ന് മാറ്റി മറ്റൊരു സ്‌ഥലത്ത് സംസ്‌കരിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേസമയം, യൂത്ത് കോൺഗ്രസ് വനംവകുപ്പിന് നൽകിയ പരാതി പരിശോധിച്ച് പിഴവ് ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. കൃത്യമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് ആനയുടെ ജഡം സംസ്‌കരിച്ചതെന്നും ആക്ഷേപമുണ്ടെങ്കിൽ മഴ മാറിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. പഞ്ചായത്ത് അധികൃതരും വിഷയത്തിൽ പരാതിയുമായി രാഗത്തെത്തിയിട്ടുണ്ട്.
Most Read: ദത്തുവിവാദം; അച്ഛനെതിരായ പാർട്ടി നടപടിയിൽ സന്തോഷമെന്ന് അനുപമ