വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരമാണിത്. രാജ്യവ്യാപകമായി ജനരോഷം ഉയരുകയാണെന്നും അക്രമം പാടില്ലെന്നും പ്രസിഡണ്ട് നിർദ്ദേശിച്ചു. നിലവിലെ സംഭവ വികാസങ്ങൾ രാജ്യത്തിന് അപകടമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, യുഎസിലെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്ന ദിവസം വാഷിങ്‌ടണിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനാണ് പുതിയ നീക്കം. ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ജനുവരി 20നാണ് ബൈഡന്റെ സത്യപ്രതിജ്‌ഞ. ഈ ദിവസം അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ നേരത്തെ വാഷിങ്ടൺ മേയർ മൂരിയൽ ബൗസർ അധികൃതരോട് അഭ്യർഥിച്ചിരുന്നു.
ജനുവരി 6ന് ബൈഡന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ കാപ്പിറ്റോളിൽ നടത്തിയ അക്രമാസക്‌തമായ പ്രക്ഷോഭത്തെ തുടർന്നാണ് തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. കാപ്പിറ്റോളിൽ നടന്ന ആക്രമണത്തിന് സമാനമായി ബൈഡൻ സ്‌ഥാനമേറ്റെടുക്കുന്ന ദിവസവും പ്രക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിവിധ ഫെഡറൽ ഏജൻസികൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
Also Read: മഹാരാഷ്‌ട്ര മന്ത്രിക്കെതിരെ ഗായിക രേണു ശര്‍മ്മയുടെ ലൈംഗിക ആരോപണം