ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ‘ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കൽ അഭ്യാസം’ നടത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൊവ്വാഴ്‌ച പാർലമെന്റിൽ കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗക്ക് കീഴിലുള്ള ഒഴിപ്പിക്കൽ നടപടികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ജയശങ്കർ.
“ആക്രമണം ശക്‌തമായപ്പോൾ, യുക്രൈനിലെ ഇന്ത്യൻ എംബസി 2022 ജനുവരിയിൽ ഇന്ത്യക്കാർക്കായി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. ഇതിന്റെ ഫലമായി ഏകദേശം 20,000 ഇന്ത്യക്കാർ രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ വിദ്യാർഥികളായ ഒരുപാട് പേർ രജിസ്‌റ്റർ ചെയ്യാൻ തയ്യാറായില്ല”- ജയശങ്കർ പറഞ്ഞു.
“അതിന്റെ പ്രധാനകാരണം രാജ്യം വിടുന്നത് അവരുടെ പഠനത്തെ ബാധിക്കും എന്ന ആശങ്കയായിരുന്നു. ചില യുക്രേനിയൻ സർവകലാശാലകൾ ഓൺലൈൻ കോഴ്‌സുകൾ നിരുൽസാഹപ്പെടുത്തുകയും വിമുഖത കാണിക്കുകയും ചെയ്‌തത് അവരെ ആശങ്കപ്പെടുത്തി,”- അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യൻ സമൂഹം യുക്രൈനിൽ ഉടനീളം ചിതറിക്കിടക്കുന്നതിനാൽ, അവരെ തിരികെ കൊണ്ടുവരുന്നത് വലിയ വെല്ലുവിളികൾ ഉയർത്തി. ഇതേത്തുടർന്നാണ് സംഘർഷ മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. വ്യോമാക്രമണവും ഷെല്ലാക്രമണവും ഉൾപ്പെടെയുള്ള സൈനിക നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്,”- ജയശങ്കർ പറഞ്ഞു.
യുക്രൈനും റഷ്യയും മറ്റ് അയൽരാജ്യങ്ങളുമായി നിരന്തരം ഇന്ത്യ ബന്ധപ്പെടുന്നുണ്ട് എന്നും ഖാർകിവിലും സുമിയിലും കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ പുറത്തെടുക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: 12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം