ന്യൂഡെൽഹി: പ്രവാസി വോട്ടുമായി ബന്ധപ്പെട്ട നിലവിലെ രീതിയിൽ എതിർപ്പുമായി സിപിഎം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ പ്രവാസി വോട്ടിനായി ശുപാർശ ചെയ്‌തിട്ടുള്ള വ്യവസ്‌ഥകൾ ചർച്ച ചെയ്യാനും അപാകതകൾ പരിഹരിക്കാനും അടിയന്തിരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറക്ക് കത്തയച്ചു.
പ്രവാസി വോട്ടിന് പോസ്‌റ്റൽ ബാലറ്റാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്‌തത്. വോട്ട് ചെയ്‌തതിന് ശേഷം ശേഷം ബാലറ്റ് നേരിട്ട് അയച്ചു കൊടുക്കുകയാണോ അതോ ഇന്ത്യൻ എംബസിയിൽ നിശ്‌ചിത സ്‌ഥലത്ത് കൈമാറുകയാണോ വേണ്ടതെന്ന് വ്യക്‌തമല്ലെന്ന് യെച്ചൂരി പറഞ്ഞു. ബാലറ്റ് പേപ്പറിന് പകരം ഇലക്‌ട്രോണിക് രൂപം ഉപയോഗിച്ചാൽ തട്ടിപ്പ് നടക്കാൻ സാധ്യതകളുണ്ട്. വോട്ടു ചെയ്യുന്നതിലെ രഹസ്യാത്‌മകതയെ ബാധിക്കുന്നതാണ് നിലവിൽ ശുപാർശ ചെയ്‌തിട്ടുള്ള രീതി.
ഇതുസംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉടൻ സർവകക്ഷിയോഗം വിളിക്കണമെന്നാണ് യെച്ചൂരിയുടെ ആവശ്യം. പ്രവാസി വോട്ടിനെ സിപിഎം അനുകൂലിക്കുന്നുണ്ടെന്നും വിദേശ രാജ്യങ്ങളിലെ എംബസി മിഷനുകളിൽ പോളിംഗ് പോത്തുകൾ സജ്‌ജമാക്കി പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നതായും യെച്ചൂരിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു
തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറത്തിറങ്ങി അഞ്ച് ദിവസത്തിന് ശേഷം പ്രവാസികൾ വരണാധികാരികളെ അറിയിക്കണം. തുടർന്ന് വരണാധികാരി ഇലക്‌ട്രോണിക്കലായി ബാലറ്റ് പേപ്പർ അയച്ചുകൊടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ചിട്ടുള്ള ശുപാർശയിൽ പറയുന്നത്. തുടർന്ന് ബാലറ്റ് പേപ്പർ പ്രിന്റ് എടുത്തശേഷം അതിൽ വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ നയനതന്ത്ര പ്രതിനിധി ഒപ്പിട്ട സത്യവാങ്മൂലം സഹിതം അയച്ച് കൊടുക്കുകയും വേണം.
Read also: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് നാളെ അവസാനം, കൊട്ടിക്കലാശം ഉണ്ടാകില്ല