വയനാട്: ജില്ലയിൽ കൃഷിനാശത്തെ തുടർന്ന് ഉണ്ടായ കടബാധ്യത മൂലം കർഷകൻ ആത്‍മഹത്യ ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെവി രാജേഷ്(35) ആണ് മരിച്ചത്. രാജേഷിന്റെ കൃഷി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കടബാധ്യതയാണ് ആത്‌മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ വ്യക്‌തമാക്കുന്നത്.
ചൊവ്വാഴ്‌ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കോട്ടിയൂർ ബസ് സ്‌റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്‌തികളിൽ നിന്നും വായ്‌പ വാങ്ങിയാണ് രാജേഷ് കൃഷി ഇറക്കിയിരുന്നത്.
കഴിഞ്ഞ വർഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും, ഈ വർഷം ചെയ്‌ത നെൽക്കൃഷി കാട്ടാനകൾ നശിപ്പിച്ചതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. ഇതാണ് ആത്‌മഹത്യക്ക് കാരണമെന്നാണ് നിഗമനം.
Read also: കെവി തോമസ്; നടപടി താക്കീതിൽ ഒതുങ്ങിയേക്കും- കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്