തിരുവനന്തപുരം: കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിന്റെ നോട്ടീസിൻമേലുള്ള വിശദീകരണം ചർച്ച ചെയ്യാനാണ് ഇന്ന് അച്ചടക്ക സമിതി യോഗം ചേരുന്നത്. അതേസമയം, അച്ചടക്ക നടപടി താക്കീതിൽ മാത്രമായി ഒതുങ്ങാനാണ് സാധ്യത.
കൂടാതെ എഐസിസി അംഗത്വത്തിൽ നിന്ന് കെവി തോമസിനെ മാറ്റി നിർത്തിയേക്കുമെന്നാണ് സൂചന. കടുത്ത നടപടി വേണ്ടെന്ന നിലപാടിലാണ് സമിതി അംഗങ്ങളിൽ ഭൂരിപക്ഷവും. വിവാദങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കരുതെന്നും അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും, വളരെ നേരത്തെ തന്നെ ഈ ശ്രമം തുടങ്ങിയതായും കെവി തോമസ് പറഞ്ഞു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുത്തതിന് ശേഷം തന്റെ നിലപാട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ നശിപ്പിക്കുകയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ശ്രമമെന്നും ഇങ്ങനെയൊരു നേതൃത്വം കേരളത്തിൽ വേണോ എന്ന് ആലോചിക്കണമെന്നും കെവി തോമസ് ആരോപിച്ചു.
സെമിനാറിൽ പങ്കെടുത്തത്തിലെ അതൃപ്‌തിക്ക് പിന്നാലെ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗവും കെപിസിസി നിർവാഹക സമിതി യോഗത്തിലേക്ക് കെവി തോമസിനെ ക്ഷണിച്ചിരുന്നില്ല. അച്ചടക്ക ലംഘനത്തിന്റെ പേരിൽ നടപടിയുടെ നിഴലിൽ നിൽക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
Most Read: യുക്രൈനിൽ സൈനിക നടപടിയുടെ അടുത്ത ഘട്ടം ആരംഭിച്ചു; റഷ്യ