മോസ്‌കോ: യുക്രൈനില്‍ റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെര്‍ജി ലവ്റോവ്. ഡോണെക്‌സ്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ളിക്കുകളെ സ്വതന്ത്രമാക്കുകയാണ് അടുത്ത ലക്ഷ്യം. ഈ നീക്കം സൈനിക നടപടിയിലെ ഏറ്റവും പ്രധാനപ്പെട്ടതാവുമെന്നും ലവ്റോവ് പറഞ്ഞു. ഫെബ്രുവരി 21നാണ് ഡോണെക്‌സ്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ളിക്കുകളെ റഷ്യയുടെ ഭാഗമാക്കുന്നതായി പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.
24ന് ആയിരുന്നു യുക്രൈനിന്റെ നിരായുധീകരണവും, അവിടം നാസിമുക്‌തവുമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സൈനിക നടപടി ആരംഭിച്ചതായി പുടിന്‍ പറഞ്ഞത്. അതേസമയം, ഡോണെക്‌സ്, ലുഹാന്‍സ്‌ക് പ്രദേശം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിര്‍ സെലന്‍സ്‌കി വ്യക്‌തമാക്കി. ലുഹാന്‍സ്‌കിലെ ക്രമിന മേഖലയുടെ നിയന്ത്രണം റഷ്യന്‍ സൈന്യം പിടിച്ചതായാണ് വിവരം.
അതേസമയം, മരിയുപോള്‍ വിട്ടുനൽകണമെന്ന് റഷ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കീഴടങ്ങില്ലെന്നും മരിയുപോള്‍ വിട്ടുകൊടുക്കില്ലെന്നും യുക്രൈന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഖര്‍കിവില്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ അറിയിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Read Also: ലൗ ജിഹാദ് പരാമർശത്തിൽ നടപടി; ജോർജ് എം തോമസിനെതിരെ സിപിഎം