ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. നിലവിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹവുമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് റോഡ് ഉപരോധിക്കുകയാണ് പ്രതിഷേധക്കാർ. കൂടാതെ ഇന്ന് 11 മണിയോടെ ഡെൽഹി യുപി ഭവന്റെ മുന്നിലേക്ക് കർഷക സംഘടനകൾ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തന്നെ സംഭവത്തിന് പിന്നാലെ കൂടുതൽ നേതാക്കൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയും ചെയ്‌തു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിൽ എത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രിയങ്കയെ ലക്‌നൗവിൽ പോലീസ് തടഞ്ഞെങ്കിലും ലഖിംപൂർ ഖേരിയിലേക്ക് നടന്നു വരാൻ തീരുമാനിക്കുകയും, തുടർന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
കൂടാതെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും, ബിഎസ്‌പി നേതാക്കളെയും നിലവിൽ വീടിന് പുറത്തിറങ്ങാൻ പോലീസ് അനുവദിക്കുന്നില്ല. ലഖിംപൂർ ഖേരിയിൽ സ്‌ഥിതി മെച്ചപ്പെടാതെ നേതാക്കളെ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുപി പോലീസ്. നിലവിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്നലെയാണ് ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷകർ ഉൾപ്പടെ 8 പേരെ കൊലപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹമാണ് കർഷകർക്ക് നേരെ പാഞ്ഞുകയറിയത്. തുടർന്ന് ആശിഷ് മിശ്രക്കും, മറ്റ് 14 പേർക്കും എതിരെ കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Read also: ഈ രാജ്യം ബിജെപിയുടേതല്ല, കര്‍ഷകരുടേതാണ്; പൊട്ടിത്തെറിച്ച് പ്രിയങ്കാ ഗാന്ധി