ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ച കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കൃഷി സഹമന്ത്രിയുമായ അഖിലേഷ് പ്രസാദ് സിംഗ്. നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ച് കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക യൂണിയനുകളെ വീണ്ടും ചര്‍ച്ചക്ക് വിളിക്കണമെന്നും സര്‍ക്കാര്‍ അവരുടെ അഭിപ്രായത്തിന് അനുസരിച്ച് തീരുമാനം കൈക്കൊള്ളണമെന്നും ആദ്യ യുപിഎ സര്‍ക്കാരിന്റെ കൃഷി, ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്‌തൃ കാര്യ സഹമന്ത്രിയായിരുന്ന സിംഗ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് നിയമങ്ങളിലും കര്‍ഷകര്‍ക്ക് ഗുരുതരമായ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രവുമല്ല കാര്‍ഷിക മേഖലയുടെ അവസ്‌ഥ മൂലം രാജ്യം കര്‍ഷക ആത്‌മഹത്യക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകരെ കൂടുതല്‍ ഭയചകിതരാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല ബില്ലിനെ തങ്ങള്‍ എതിര്‍ത്തിരുന്നതായും രാജ്യസഭാ എംപി പറഞ്ഞു.
‘ബില്ലുകള്‍ പാസാക്കിയപ്പോള്‍ അവ പാസാക്കരുതെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു, ഇവ കര്‍ഷകരെ ദോഷകരമായി ബാധിക്കും, അവര്‍ പ്രക്ഷുബ്‌ധരാകും. ആ അവസ്‌ഥക്കാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്’, സിംഗ് വ്യക്‌തമാക്കി. രാജ്യ തലസ്‌ഥാനത്ത് നടക്കുന്നത് കര്‍ഷകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമാണെന്നും സര്‍ക്കാര്‍ ഈ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.
Read Also: ജിമെയിൽ സേവനങ്ങൾ ഭാഗികമായി തിരിച്ചെത്തി