മലപ്പുറം : ജില്ലയിലെ പുള്ളിപ്പാടത്ത് ഫർണിച്ചർ നിർമാണശാലക്ക് തീ പിടിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ് തീപിടുത്തത്തെ തുടർന്ന് ഉണ്ടായത്. തടികൾ, ഉരുപ്പടികൾ, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവ എല്ലാം നശിച്ചിട്ടുണ്ട്. പുള്ളിപ്പാടം വലിയ പീടിയേക്കൽ സുബൈറിന്റെ ഫർണിച്ചർ ശാലയിൽ ഇന്നലെയോടെയാണ് തീപിടുത്തം ഉണ്ടായത്. പോളിഷ് ചെയ്യുന്ന ഇതര സംസ്‌ഥാനക്കാരായ 2 പേർ ഒഴികെ മറ്റ് തൊഴിലാളികൾ ഭക്ഷണത്തിന് പോയ സമയത്താണ് അപകടം ഉണ്ടായത്.
നിലമ്പൂർ, തിരുവാലി എന്നിവിടങ്ങളിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീയണച്ചത്. അടുത്തുള്ള വീട്, റബർത്തോട്ടം എന്നിവിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതോടെ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് വിലയിരുത്തുന്നത്. 2019ൽ വെള്ളപ്പൊക്കം ഉണ്ടായ സമയത്തും ഇതേ നിർമാണ ശാലയിൽ വെള്ളം കയറി ഫർണിച്ചറുകളും മറ്റും ഒലിച്ചുപോയിരുന്നു. ഇതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്‌ടമാണ് അന്ന് ഉണ്ടായത്.
അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫീസർമാരായ ഒകെ അശോകൻ, അബ്‌ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. കെ യൂസഫലി, കെ രമേശ്, വൈപി ഷറഫുദ്ദീൻ, ടികെ നിഷാന്ത്, കെപി അമീറുദീൻ, കെ അഫ്സൽ, വിപി അബ്‌ദുൽ മുനീർ, എം ഹബീബ് റഹ്‌മാൻ, രാജീവ്, രാമചന്ദ്രൻ, എൻടി അശോകൻ , കെ അബ്‌ദുസലാം, ടി സുധീർ ബാബു, ടി ഭരതൻ, ഷഹബാൻ മമ്പാട്, ഡെനി എബ്രഹാം എന്നിവരും അന്ഗിശമന സേനാ സംഘത്തിൽ ഉണ്ടായിരുന്നു.
Read also : മൻസൂർ കൊലപാതകം; ആകാശ് തില്ലങ്കേരിക്ക് പങ്കെന്ന് കെ സുധാകരന്‍