കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ റിപ്പോർട് റവന്യൂ വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കുമെന്നും ഫണ്ട് വെട്ടിപ്പ് നടത്തിയ റവന്യൂ വകുപ്പ് ജൂനിയർ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോർട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും കളക്‌ടർ ഡോ. നരസിംഹുഗാരി ടിഎൽ റെഡ്‌ഢി അറിയിച്ചു.
2018ൽ അടിയന്തര ധനസഹായമായ പതിനായിരം രൂപ പ്രളയബാധിതർക്ക് വിതരണം ചെയ്‌തതിൽ ഗുരുതര അനാസ്‌ഥ സംഭവിച്ചെന്നാണ് സീനിയർ ഫിനാൻസ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്. നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടപടി വേണമെന്നും റിപ്പോർട് ശുപാർശ ചെയ്യുന്നു. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപ ഈയിനത്തിൽ നഷ്‌ടപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട് പരിശോധിച്ച ശേഷം തുടർ നടപടി എടുക്കുമെന്നും കളക്‌ടർ അറിയിച്ചു.
അതേസമയം, കോഴിക്കോട് കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എഴുതവണയായി 43,400 രൂപയും സംസ്‌ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 9 തവണയായി 34,200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ, ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20,000 രൂപയും അയച്ചിട്ടുണ്ട്. ഉമാകാന്തൻ ഇപ്പോൾ സസ്‌പെൻഷനിൽ ആണ്. കോഴിക്കോട് താലൂക്കിൽ പ്രളയം ബാധിച്ച 20,000ത്തിലധികം പേർക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്‌തത്.
Read Also: തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം