കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. കോഴിക്കോട് കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപയാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എഴുതവണയായി 43,400 രൂപയും സംസ്‌ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 9 തവണയായി 34,200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഇത് കൂടാതെ, ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20,000 രൂപയും അയച്ചിട്ടുണ്ട്. അതേസമയം, പണം കിട്ടിയ ഇയാളുടെ ബന്ധുവിൽ നിന്നും പണം തിരിച്ചു പിടിച്ചിരുന്നു. ഉമാകാന്തൻ ഇപ്പോൾ സസ്‌പെൻഷനിലാണ്. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിലാണ് ഉദ്യോഗസ്‌ഥൻ ഗുരുതര ക്രമക്കേട് നടത്തിയതെന്ന് സ്‌ഥിരീകരിച്ചിരിക്കുന്നത്.
കോഴിക്കോട് താലൂക്കിൽ പ്രളയം ബാധിച്ച 20,000ത്തിലധികം പേർക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്‌തത്. റിപ്പോർട് തുടർ നടപടിക്കായി കോഴിക്കോട് ജില്ലാ കളക്‌ടർക്ക് സമർപ്പിച്ചിരിക്കുകയാണ്.
Read Also: അട്ടപ്പാടിയിലെ മരുന്ന് വിതരണം; സിഎ സലോമിക്ക് ഭീഷണിക്കത്ത്