തിരുവനന്തപുരം: തലസ്‌ഥാനത്തെ മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. ഒരു വീട് പൂർണമായി തകർന്നു. 10ലധികം വീടുകളും ഒരു അങ്കൻവാടിയും ഭാഗികമായി തകർന്നു. പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. മീനാങ്കൽ ട്രൈബൽ സ്‌കൂളിലേക്കാണ് പ്രദേശവാസികളെ മാറ്റുന്നത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് രാവിലെ മുതൽ തന്നെ മഴയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മഴ ശക്‌തമായപ്പോഴാണ് മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
അതേസമയം, ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം കനത്ത മഴയാണ്. തൊടുപുഴയിൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി, മണിമല, ഇളംകാട്, ഏന്തയാർ എന്നിവിടങ്ങളിൽ മഴ ശക്‌തമാണ്.
ഇന്നലെ കാവാലി അടക്കം ഉരുൾ പൊട്ടലുണ്ടായ ഇടങ്ങളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി മഴ പെയ്‌തെങ്കിലും പിന്നീട് മഴ ശമിച്ചിരുന്നു. നിലവിൽ കോട്ടയത്ത് 45 ക്യാംപുകളിലായി 800 ഓളം കുടുംബങ്ങളും 3000ത്തോളം ആളുകളും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.
മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലിൽ 11 പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യത. തീക്കോയിൽ എട്ട് ഇടത്തും തലനാടിൽ ഏഴ് ഇടത്തുമാണ് അപകട സാധ്യത.
Most Read: മഴക്കെടുതി; മൃഗസംരക്ഷണ വകുപ്പിന് 2 കോടിയുടെ നാശനഷ്‌ടമെന്ന് മന്ത്രി