കർണാടക: മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം വിടവാങ്ങി. 82 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലിരിക്കെ ഞായറാഴ്‌ച ഗുൽബർഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1960ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‍ബോൾ ടീമിലെ അംഗമായിരുന്നു. ഇന്ത്യൻ ഫുട്‍ബോളുമായി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമുള്ള ആളായിരുന്നു ഹക്കീം സാബ് എന്ന് വിളിപ്പേരുള്ള സയ്യിദ് ഷാഹിദ് ഹക്കീം.
മുൻ ഇന്ത്യൻ ടീം പരിശീലകൻ ആയിരുന്ന സയ്യിദ് അബ്‌ദുൾ റഹീമിന്റെ മകനാണ് ഇദ്ദേഹം. 1988ലെ ഡ്യൂറൻസ് കപ്പിൽ ശക്‌തരായ ഈസ്‌റ്റ് ബംഗാളിനെ തകർത്ത് ജേതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (ഇപ്പോഴത്തെ മഹീന്ദ്ര യുണൈറ്റഡ്) ടീമിനെ പരിശീലിപ്പിച്ചത് ഹക്കീമായിരുന്നു. സാൽഗോക്കറിന്റെ പരിശീലകനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2004- 2005 സീസണിൽ ബംഗാൾ മുംബൈ എഫ്‌സിയെയാണ് അവസാനം പരിശീലിപ്പിച്ചത്.
ഫിഫ ബാഡ്‌ജ് നേടിയിട്ടുള്ള രാജ്യാന്തര റഫറി കൂടിയായിരുന്ന അദ്ദേഹം ഏഷ്യൻ ക്‌ളബ് കപ്പിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ പ്രശസ്‌തമായ ധ്യാൻ ചന്ദ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ഫിഫ ലോകകപ്പിന്റെ ചുമതല വഹിച്ചതും ഹക്കീമാണ്.
Also Read: അധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾ ഉപയോഗിക്കണം; ജസ്‌റ്റിസ് രവീന്ദ്രഭട്ട്