കൊച്ചി: എറണാകുളം ഏലൂരിലെ സ്വർണ കവർച്ചയിൽ അന്വേഷണം ഇതര സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് 362 പവൻ സ്വർണവും 25 കിലോ വെള്ളിയും വജ്രാഭരണങ്ങളും മോഷണം പോയെന്നാണ് കടയുടമയുടെ മൊഴി. മോഷണം നടന്ന് മൂന്നാഴ്‌ച പിന്നിടുമ്പോഴും പ്രതികളെ പറ്റി കൃത്യമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കാര്യമായ തുമ്പുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസം 16നാണ് ഏലൂർ എഫ്എസിറ്റി ജംഗ്ഷനിലെ ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് കോടികളുടെ ആഭരണങ്ങൾ മോഷണം പോയത്. തൊട്ടടുത്തുള്ള സലൂണിന്റെ പിൻഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്‌ടാക്കൾ അകത്തുകയറിയത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ മുറിച്ച പ്രതികൾ ഒന്നര കോടിയോളം രൂപയുടെ ആഭരണങ്ങൾ കവർന്നുവെന്നാണ് കടയുടമ വിജയകുമാറിന്റെ മൊഴി. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
ഇതര സംസ്‌ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഹോട്ടലുകളും ലോഡ്‌ജുകളും കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ലഭിച്ച സൂചനകളിൽ നിന്നാണ് കേരളത്തിന് പുറത്തേക്ക് അന്വേഷണം നീങ്ങുന്നത്. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് അന്വേഷണം വൈകുന്നത്. കൊച്ചി സിറ്റി എസിപി ലാൽജിയുടെ മേൽനോട്ടത്തിൽ സിഐ മനോജാണ് കേസ് അന്വേഷിക്കുന്നത്.
Read Also: 940 ബൂത്തുകളില്‍ വെബ് കാസ്‌റ്റിംഗ്; കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത ജാഗ്രത