കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരില്‍ കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങളുമായി അധികൃതര്‍. ജില്ലയിലെ പ്രശ്‌ന സാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്‌റ്റിംഗ് നടത്തുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ 500 ഓളം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ കള്ളവോട്ട് ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് വ്യക്‌തമാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ കള്ളവോട്ട് തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
ജില്ലയിലെ പ്രശ്‌ന ബാധിത മേഖലകളില്‍ പോലീസ് പ്രത്യേക സുരക്ഷ ഒരുക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത് 1,691 ബൂത്തുകളാണ്. ഇവയില്‍ തന്നെ 670 കേന്ദ്രങ്ങളില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ മാവോയിസ്‌റ്റ് ഭീഷണി നിലനില്‍ക്കുന്ന 29 കേന്ദ്രങ്ങളില്‍ പോലീസ് സേനക്ക് പുറമെ തണ്ടര്‍ബോള്‍ട്ടിനെയും, സായുധ സേനയെയും സുരക്ഷാ നടപടികളുടെ ഭാഗമായി വിന്യസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഡിസംബര്‍ 14 ആം തീയതി നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് കണ്ണൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് വൈകുന്നേരം 6 മണിയോടെ ഇവിടെ പരസ്യ പ്രചാരണത്തിന് സമാപനമാകും. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ലക്ഷത്തോളം വോട്ടർമാരുള്ള ജില്ലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹരജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഹൈക്കോടതി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ബൂത്തുകളില്‍ വെബ് കാസ്‌റ്റിംഗ് നടത്താനുള്ള തീരുമാനത്തില്‍ അധികൃതര്‍ എത്തിയത്.
Read also : തദ്ദേശ തിരഞ്ഞെടുപ്പ്; കാസര്‍ഗോഡ് സുരക്ഷാ നടപടികള്‍ ശക്‌തമാക്കി