ന്യൂഡെൽഹി: അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തെ ഗ്രീൻ എനർജി (ഹരിത ഊർജം) രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പുനരുൽപാദിപ്പിക്കാവുന്ന സ്രോതസുകളിൽ നിന്നുള്ള ഊർജോൽപാദനം, ഈ മേഖലക്കാവശ്യമായ ഘടകങ്ങളുടെ നിർമാണം, ഊർജ വിതരണം, ഹൈഡ്രജൻ ഉൽപാദനം എന്നീ മേഖലകളിലാകും നിക്ഷേപം.
ലോകത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യുതിയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ജെപി മോർഗൻ ഇന്ത്യ സംഘടിപ്പിച്ച നിക്ഷേപക സമാഗമത്തിൽ ഗൗതം അദാനി പറഞ്ഞു. നാലു വർഷത്തിനകം പുനരുൽപാദിപ്പിക്കാൻ കഴിയുന്ന സ്രോതസുകളിൽ നിന്നുള്ള കമ്പനിയുടെ ഊർജോൽപാദനം മൂന്ന് മടങ്ങ് വർധിപ്പിക്കും. ഇതോടൊപ്പം ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിലേക്കും കടക്കും.
2030ഓടെ കമ്പനിയുടെ ഡാറ്റാ സെന്ററുകളെല്ലാം ഹരിത ഊർജത്തിലാക്കും. 2025ഓടെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള തുറമുഖങ്ങൾ കാർബൺ ന്യൂട്രലാക്കിമാറ്റും. 2025 വരെയുള്ള മൂലധന ചിലവിൽ 75 ശതമാനവും ഹരിത സാങ്കേതിക വിദ്യക്കായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
മൂന്നുവർഷത്തിനകം ഹരിത ഊർജമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അദാനിയും മേഖലയിലേക്ക് കടന്നു വരുന്നത്.
പാരമ്പര്യേതരവും, പ്രകൃതിജന്യവും, പരിസ്‌ഥിതി അനുകൂലവുമായ ഊര്‍ജ സ്രോതസുകളുടെ സഹായത്തോടെ ഉൽപാദിപ്പിക്കുന്നവയാണ് ഹരിത ഊര്‍ജമെന്ന് വിളിക്കപ്പെടുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇവ. കല്‍ക്കരി, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളോ, അണുശക്‌തിയോ, മറ്റു ഉല്‍പാദനയന്ത്രങ്ങളോ ഉപയോഗിക്കാതെ പ്രകൃതിക്ക് ഇണങ്ങി ഊർജോൽപാദനം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാറ്റ്, സൗരോർജം, ജലം തുടങ്ങിയവയാണ് മുഖ്യഘടകങ്ങൾ.
Read Also: ‘നൈറ്റ് ഡ്രൈവു’മായി വൈശാഖ്; മുഖ്യവേഷങ്ങളിൽ ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്നബെൻ