ന്യൂഡെൽഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ വലതുപക്ഷ പ്രവർത്തകയായ കാജൽ ഹുന്ദുസ്‌ഥാനി അറസ്‌റ്റിൽ. രാമനവമി ആഘോഷത്തിനിടെ ഗുജറാത്തിലെ ഉനയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അറസ്‌റ്റ്. കഴിഞ്ഞ ദിവസം രാവിലെ ഉനയിൽ വെച്ച് കാജൽ ഹിന്ദുസ്‌ഥാനി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഹിന്ദുസ്‌ഥാനിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വാങ്ങുകയും ചെയ്‌തുവെന്ന് പോലീസ് പറഞ്ഞു.
മാർച്ച് 30ന് രാമനവമി ദിനത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിന്ദു സമുദായ സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. വിവിധ സമുദായങ്ങൾക്കിടയിൽ മത സ്‌പർധ വളർത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് ആരോപണം. മുസ്‌ലിം സ്‌ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്നായിരുന്നു ഹിന്ദുസ്‌ഥാനിയുടെ പ്രസംഗത്തിലെ ഒരു പരാമർശം.
‘ഹിന്ദു യുവാക്കളെ വിവാഹം ചെയ്‌താൽ നിങ്ങൾക്ക് 45 ഡിഗ്രി ചൂടിൽ ബുർഖ ധരിക്കേണ്ടി വരില്ല. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ആൺകുട്ടികളെ പോലെത്തന്നെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശം ഉണ്ടാകും’. എന്നായിരുന്നു ഹിന്ദുസ്‌ഥാനിയുടെ വാദം. ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു. ഏപ്രിൽ ഒന്നിന് രാമാനവമി ആഘോഷത്തിനിടെ കാജൽ ഹിന്ദുസ്‌ഥാനിയുടെ പ്രസംഗത്തെ തുടർന്ന് ഉനയിൽ രണ്ടു ദിവസത്തോളും വർഗീയ സംഘർഷവും ഉണ്ടായിരുന്നു.
Most Read: അരിക്കൊമ്പൻ വിഷയം; ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും