തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15നും 18നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. മുതിര്‍ന്നവര്‍ക്കായി 875 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആകെ 1,426 കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത് സജ്‌ജമാക്കിയത്.
ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ചും ഗൈഡ്‌ലൈനും പുറത്തിറക്കി. കുട്ടികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്ത് കോഴിക്കോട് 1,34,590 ഡോസ്, എറണാകുളം 1,97,900 ഡോസ്, തിരുവനന്തപുരം 1,70,210 എന്നിവ ഉള്‍പ്പടെ ആകെ 5,02,700 ഡോസ് വാക്‌സിന്‍ എത്തിയിട്ടുണ്ട്. ഇന്ന് 1,45,530 ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ എടുത്ത് തീരുന്ന മുറയ്‌ക്ക് വീണ്ടും വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്. സംസ്‌ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഇതുവരെ 98 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തോളവുമായി.
സ്‌കൂളുകളില്‍ വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ള കുട്ടികളില്‍ എത്ര പേര്‍ എടുത്തിട്ടുണ്ടെന്നുള്ള ഡേറ്റ കൈമാറണമെന്ന് ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം 45 പേര്‍ക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ത്യയില്‍ ഒമൈക്രോൺ കൂടുന്ന സാഹചര്യത്തില്‍ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. തുടക്കത്തില്‍ തന്നെ വ്യാപനം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഒമൈക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം സ്വയം നിരീക്ഷണമാണ്. അവര്‍ക്ക് യാതൊരുവിധ സാമൂഹിക സമ്പര്‍ക്കങ്ങളും പാടില്ല. എല്ലാവരും ക്വാറന്റെയ്ൻ നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Read also: ചര്‍മ സംരക്ഷണത്തിന് പഞ്ചസാര