തിരുവനന്തപുരം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു ജില്ലാ കളക്‌ടർ. കനത്ത മഴക്ക് ശമനം ഉണ്ടെങ്കിലും ഇന്ന് പലയിടത്തും മിതമായ രീതിയിൽ മഴ പെയ്‌തു. നിരവധിപ്പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കളക്‌ടർ അവധി പ്രഖ്യാപിച്ചത്.
അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്ന അറിയിപ്പ് നിലനിൽക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്‌ചയോടെയാണ് മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും.
അതേസമയം, കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശമാണ് റിപ്പോർട് ചെയ്‌തത്. 438 കർഷകരെയാണ് നഷ്‌ടം ബാധിച്ചത്. 234.05 ഹെക്‌ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ എസ് അറിയിച്ചു.
ഈ മാസം 13 മുതൽ 16 വരെയുള്ള കണക്കാണിത്. വാഴക്കൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്‌ടർ പ്രദേശത്തെ വാഴക്കൃഷി നശിച്ചു. 12.48 ഹെക്‌ടർ നെല്ല്, 10.30 ഹെക്‌ടർ പച്ചക്കറി, 5.80 ഹെക്‌ടർ മരച്ചീനി, 0.20 ഹെക്‌ടർ അടയ്‌ക്ക, 0.10 ഹെക്‌ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനാശത്തിന്റെ പ്രാഥമിക കണക്ക്.
Most Read| ബൈഡന്റെ ഇസ്രയേൽ സന്ദർശനം കൂട്ടക്കൊലക്ക് സഹായം നൽകാൻ; ഹമാസ്