ബൈഡന്റെ ഇസ്രയേൽ സന്ദർശനം കൂട്ടക്കൊലക്ക് സഹായം നൽകാൻ; ഹമാസ്

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെയാണ് ഇസ്രയേലിലെത്തുക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തും.

By Trainee Reporter, Malabar News
Joe-Biden
Ajwa Travels

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താനായി ഇസ്രയേൽ സന്ദർശിക്കാനിരിക്കെ, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ ഹമാസ്. പലസ്‌തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തിക സഹായം ഉൾപ്പടെ നൽകാനാണ് ബൈഡൻ എത്തുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇസ്രയേലിന്റെ വാക്കുകളിൽ ജോ ബൈഡൻ വീണുവെന്നും ഹമാസ് വക്‌താവ്‌ ഹാസെം ഖാസെം ആരോപിച്ചു.

‘ഗാസയിലെ ജനങ്ങൾക്കെതിരായ യുദ്ധത്തിൽ യുഎസും ഒരു കുറ്റവാളിയാണ്. ആക്രമണോൽസുക നിലപാടാണ് ഗാസയിലെ ജനങ്ങളോട് യുഎസ് സ്വീകരിക്കുന്നത്. പലസ്‌തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തികം ഉൾപ്പടെ സഹായം നൽകാനാണ് ബൈഡൻ എത്തുന്നത്. ചൊവ്വാഴ്‌ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഗാസയിലെ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നിൽ രണ്ടും കുട്ടികളും സ്‌ത്രീകളുമാണ്’- ഖാസെം പറഞ്ഞു.

അതേസമയം, ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ഹമാസിന് മറുപടിയായി യുഎസ് അറിയിച്ചു. ഇസ്രയേലും ജോർദാനും സന്ദർശിക്കാൻ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്ന് ബൈഡൻ വിശ്വസിക്കുന്നുവെന്ന് സെക്യൂരിറ്റി കൗൺസിൽ കോ-ഓർഡിനേറ്റർ ഫോർ സ്‌ട്രോറ്റജിക് കമ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.

‘മറ്റു നേതാക്കൻമാരുമായി ചർച്ച ചെയ്‌ത്‌ മാനുഷികമായ പിന്തുണ ഗാസയ്‌ക്ക് ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തും. പ്രദേശിക നേതാക്കൻമാരുമായി ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ വീടുകളിലേക്ക് മടക്കി അയക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്‌നം കൂടുതൽ വഷളാകാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയാനാണ് ശ്രമിക്കുന്നത്. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്’- ജോൺ കിർബി പറഞ്ഞു

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെയാണ് ഇസ്രയേലിലെത്തുക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേലിനോട് ഐക്യദാർഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും പ്രസിഡണ്ട് ഉറപ്പിക്കും.

അതേസമയം, ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതുവരെ 1400 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 2808 പേർ കൊല്ലപ്പെട്ടതായും ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. ഇതിൽ നാലിലൊന്നും കുട്ടികളാണ്. 10,000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്‌തി കൂടുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE