മുംബൈ: മഹാരാഷ്‍ട്രയില്‍ കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം 149 ആയി. ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. നൂറോളം പേരെ കാണാതായി. പ്രളയക്കെടുതിയില്‍ വലയുന്ന പ്രദേശങ്ങളില്‍ എത്തിച്ചേരാനുള്ള റോഡുകൾ വെളളത്തിനടിയിലായത് രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
സംസ്‌ഥാനത്തെ ചിപ്ളൂണ്‍, കോലാപ്പൂര്‍, സാംഗ്ളി പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളാണ് രണ്ടു ദിവസമായി വെള്ളത്തിനടിയിലായത്. സാംഗ്ളിയിലെ കാസ്ബെഡിഗ്രാജ് ഗ്രാമം വെള്ളത്തിൽ മുങ്ങിയതിനാൽ ഭൂരിഭാഗം ഗ്രാമവാസികളെയും ഒഴിപ്പിച്ചു. അടുത്തുള്ള കോളേജിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്.
കോലാപ്പൂര്‍ ഒരു ദ്വീപായി മാറിയെന്നും നഗരത്തെ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും വെള്ളത്തിനടിയിൽ ആയതിനാല്‍ സംസ്‌ഥാനത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം നഷ്‌ടമായ നിലയിലാണ്. ഈ പ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തന, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പടിഞ്ഞാറന്‍ മഹാരാഷ്‍ട്രയിലെ വെള്ളപ്പൊക്ക ദുരിതബാധിത ജില്ലകളിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും അപകടനിരക്കിന് മുകളിലാണ്. മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ എന്നീ നാല് വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 4 ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്‌ഥാന സർക്കാർ 5 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ‘പച്ചരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാവും’; എംപിയുടെ വിശദീകരണത്തിൽ എന്‍എസ് മാധവന്‍