തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവത്തില്‍ എംപി രമ്യ ഹരിദാസ് നല്‍കിയ വിശദീകരണത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. എംപിയുടെ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വീഡിയോ കണ്ടവര്‍ക്ക് അറിയാം എന്നാണ് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്‌തത്.
“ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും” എന്നാണ് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് സമ്പൂർണ ലോക്ക്‌ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാമും അടക്കമുള്ള എട്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ കയറിയത്. സംഭവം ചോദ്യം ചെയ്‌ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇത് ശരിയല്ലെന്ന് വിഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികൾ പറയും. pic.twitter.com/BNwaR1V6x7
— N.S. Madhavan (@NSMlive) July 25, 2021
അതേസമയം, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യയുടെ വാദം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും യുവാവ് കയ്യില്‍ കയറി പിടിച്ചതുകൊണ്ടാണ് അവരെ മറ്റു നേതാക്കള്‍ കയ്യേറ്റം ചെയ്‌തത് എന്നുമായിരുന്നു രമ്യ നല്‍കിയ വിശദീകരണം. യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും എംപി വ്യക്‌തമാക്കി.
ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് യുവാവ് മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇതിലെവിടെയും യുവാവ് എംപിയോട് മോശമായി പെരുമാറുന്നത് കാണാന്‍ കഴിയുന്നില്ല. യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമെന്നാണ് പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
Read also: ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി