ഇടുക്കി : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയായതോടെയാണ് ഡാം അധികൃതർ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മഴ ശക്‌തമായതോടെ നീരൊഴുക്ക് വർധിച്ചതാണ് ഇപ്പോൾ ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.
142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 136.05 അടിയിലെത്തിയതോടെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ നിർദ്ദേശം നൽകി. തുടർന്ന് ജലനിരപ്പ് 140 അടി ആകുന്നതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. ജലനിരപ്പ് ഇത്തരത്തിൽ ഉയർന്നാൽ 142 അടി എത്തുമ്പോഴേക്ക് ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ 1,867 ഘനയടി വെള്ളം ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. എന്നാൽ 3,631 ഘനയടി വെള്ളമാണ് ഇപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കൂടാതെ മുൻകരുതലിന്റെ ഭാഗമായി പെരിയാറിന്റെ ഇരു കരകളിലുള്ള ആളുകളെയും മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം എടുക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു.
Read also : ജാർഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കൈക്കൂലി വാഗ്‌ദാനം ചെയ്‌തു; കോണ്‍ഗ്രസ് എംഎല്‍എ