റാഞ്ചി: ജാര്‍ഖണ്ഡിലെ ഹേമന്ത് സോറൻ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൈക്കൂലി വാഗ്‌ദാനം ചിലര്‍ തന്നെ സമീപിച്ചിരുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ നമന്‍ ബിക്‌സല്‍ കോംഗാരി. ഒരു കോടി രൂപ നല്‍കാമെന്ന് പറഞ്ഞ് ആറ് തവണയോളം ഇവര്‍ തന്നെ സമീപിച്ചിരുന്നതായി നമന്‍ ബിക്‌സല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“ഏതൊക്കെയോ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് പറഞ്ഞ് അജ്‌ഞാതരായ മൂന്ന് പേര്‍ എന്നെ വന്ന് കണ്ടിരുന്നു. എന്റെ പാര്‍ട്ടിക്കാര്‍ വഴിയായിരുന്നു അവര്‍ എന്നെ സമീപിച്ചത്. ഞാനവരെ പലതവണ പറഞ്ഞുവിട്ടെങ്കിലും ഇടക്കിടെ വന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ അവര്‍ എനിക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തു”- നമന്‍ പറയുന്നു. ഗോത്ര വിഭാഗങ്ങളുമായി നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും തനിക്ക് മന്ത്രിസ്‌ഥാനം തരാമെന്നുമാണ് വന്നവര്‍ പറഞ്ഞതെന്നും നമന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ആ മൂന്ന് പേര്‍ പറഞ്ഞതായും ഇക്കാര്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെയും മുഖ്യമന്ത്രി ഹേമന്ത് സോറനെയും അറിയിച്ചിരുന്നു എന്നും നമന്‍ വ്യക്‌തമാക്കി. അതേസമയം ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ശനിയാഴ്‌ച അറസ്‌റ്റിലായവർ മൂന്ന് പേര്‍ തന്നെയാണോ തന്നെ സമീപിച്ചവരെന്ന് എംഎല്‍എ സ്‌ഥിരീകരിച്ചിട്ടില്ല.
റാഞ്ചിയിലെ ഒരു ഹോട്ടലില്‍ നിന്ന് ജാര്‍ഖണ്ഡ് സ്‌പെഷ്യൽ ബ്രാഞ്ചാണ് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തത്. അഭിഷേക് ദുബൈ, അമിത് സിംഗ്, നിവാരണ്‍പ്രസാദ് മഹതോ എന്നിവരാണ് പിടിയിലായത്. ഇവര്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബന്ധപ്പെടുകയും ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്നുമാണ് ഇവർക്കെതിരായ ആരോപണം.
Read also: രാജ്യത്തിന്റെ ‘മന്‍ കി ബാത്ത്’ കേന്ദ്രം മനസിലാക്കണം; രാഹുൽ ഗാന്ധി