ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ‘മന്‍ കി ബാത്ത്’ മനസിലായിരുന്നെങ്കില്‍ വാക്‌സിനേഷന്‍ വിഷയത്തില്‍ ഈ ഗതി വരില്ലായിരുന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പ്രഭാഷണത്തിന് മുന്നോടിയായായാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രത്തിന്റെ വീഴ്‌ചകള്‍ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചത്.
കോവിഡ് മൂന്നാം തരംഗം ഒഴിവാക്കുന്നതിനായി ഡിസംബറിനകം 60 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അതു പ്രകാരം ദിനവും 93 ലക്ഷം ആളുകള്‍ക്കെങ്കിലും കുത്തിവെപ്പ് എടുക്കണം. എന്നാല്‍, നിലവില്‍ 36 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് ഒരു ദിവസം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതെന്നും രാഹുല്‍ സൂചിപ്പിച്ചു. ‘വാക്‌സിനെവിടെ’ എന്ന ഹാഷ് ടാഗ് പങ്കുവെച്ചുള്ള ട്വീറ്റിൽ രാജ്യത്തെ വാക്‌സിനേഷന്‍ സംബന്ധിച്ച ദൃശ്യ-മാദ്ധ്യമ വാര്‍ത്തകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Read also: സ്വാതന്ത്ര്യ ദിനം; ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല, കർഷകരുടെ മുന്നറിയിപ്പ്