ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. സ്വാതന്ത്ര്യ ദിനത്തിൽ ബിജെപി നേതാക്കളെയോ മന്ത്രിമാരോയോ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
ഹരിയാനയിലുടനീളം ട്രാക്‌ടര്‍ റാലികളും പരേഡുകളും നടത്തും. കൂടാതെ സംസ്‌ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം അടക്കം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവില്‍ പാർലമെന്റിന് സമീപം ജന്തര്‍ മന്ദറിലാണ് കര്‍ഷകർ പ്രതിഷേധിക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നടക്കുന്ന സമരത്തില്‍ ദിവസേന 200 പേര്‍ക്ക് വരെ പങ്കെടുക്കാനാണ് അനുമതി. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും പ്രതിഷേധം ഉയർത്തുന്നുണ്ട്.
Read also: ചോർത്തൽ സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണം; പി ചിദംബരം