ന്യൂഡെൽഹി: പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ ഇല്ലയോ എന്ന് വ്യക്‌തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇത് സംബന്ധിച്ച് മോഡി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോർത്തൽ നടന്നോ ഇല്ലയോ എന്ന് വ്യക്‌തമാകാൻ അന്വേഷണം വേണമെന്നും ഒരു പാർലമെന്ററി കമ്മിറ്റി രൂപീകരിക്കുകയോ സിറ്റിങ് ജഡ്‌ജിയെ ഉപയോഗിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുകയോ വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
പാർലമെന്റിലെ ഐടി കമ്മിറ്റി അന്വേഷിക്കുന്നതിലും നല്ലത് ഒരു സംയുക്‌ത പാർലമെന്ററി കമ്മിറ്റി ഈ വിഷയം അന്വേഷിക്കുന്നതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരുൾപ്പടെ മുന്നൂറിൽ പരം ആളുകളുടെ ഫോണുകൾ ചോർത്തിയെന്ന വിവരം പുറത്തുവന്നത്. എന്നാൽ, കേന്ദ്രം ആ ആരോപണം നിഷേധിക്കുകയായിരുന്നു. അനധികൃതമായി ഒരു ചോർത്താലും ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് നിയമപരമായ ചോർത്തൽ നടന്നോ എന്ന് വ്യക്‌തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
Also Read: പെഗാസസ്; ഹിരോഷിമയിലെ അണുബോംബിന് സമമെന്ന് സഞ്‌ജയ് റാവത്ത്