തിരുവനന്തപുരം: ഒമൈക്രോണിനെതിരെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ആൾക്കൂട്ടം നിയന്ത്രിക്കണമെന്ന് ജനങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തലസ്‌ഥാനത്ത് 500ലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
വിവാഹ- മരണ ചടങ്ങുകളിൽ പരമാവധി 50 പേർ, പൊതുപരിപാടികൾ ഓൺലൈനിൽ, പൊതുയോഗങ്ങൾ ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ സർക്കാർ ദിവസവും ആവർത്തിക്കുന്നതാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പിഴ ചുമത്തുമ്പോഴാണ് തലസ്‌ഥാനത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം കോവിഡ് ചട്ടങ്ങൾ ലംഘിച്ചിരിക്കുന്നത്.
പാറശാല ഏരിയാ കമ്മിറ്റിയിലെ 501 സ്‌ത്രീകളെയാണ് മെഗാ തിരുവാതിരയിൽ അണിനിരത്തിയത്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കം നിരവധി പേരാണ് കാഴ്‌ചക്കാരായി എത്തിയത്. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂടിയപ്പോൾ പോലീസും കാഴ്‌ചക്കാരായി മാറുകയായിരുന്നു.
കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേരാണ് പങ്കെടുക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നാണ് നിലവിലെ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചുവരികയാണ്. മറ്റ് സംസ്‌ഥാനങ്ങൾ വാരാന്ത്യ നിയന്ത്രണങ്ങളിലേക്ക് കിടന്നപ്പോഴും സിപിഎം സമ്മേളനങ്ങൾ കാരണമാണ് കേരളം നടപടികൾ എടുക്കാത്തതെന്ന് രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.
Also Read: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; യഥാർഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി