തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മൽസരിക്കുന്നത്. മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും പട്ടികയിലുണ്ട്. പൊന്നാനിയിലും ഇടുക്കിയിലും സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കും.
പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ, ഇടുക്കിയിൽ മുൻ എംപി ജോയ്‌സ് ജോർജ്, മലപ്പുറത്ത് വി വസീഫ്, എറണാകുളത്ത് കെജെ ഷൈൻ, വടകരയിൽ കെകെ ശൈലജ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ കെ രാധാകൃഷ്‌ണൻ, കണ്ണൂരിൽ എംവി ജയരാജൻ, ആറ്റിങ്ങലിൽ വി ജോയ്, പത്തനംതിട്ടയിൽ ടിഎം തോമസ് ഐസക്, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, കോഴിക്കോട് എളമരം കരീം, കാസർഗോഡ് ഐവി ബാലകൃഷ്‌ണൻ എന്നിവർ മൽസരിക്കും.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുകയെന്ന മുദ്രാവാക്യമാണ് ഇടതുമുന്നണി ഉയർത്തുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അതിനായി ഓരോ സംസ്‌ഥാനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ചു ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിക്കാൻ സാധിക്കുകയെന്ന് സിപിഎം വ്യക്‌തമാക്കിയിട്ടുണ്ട്. ‘ഇന്ത്യ’ എന്ന പൊതുവേദി പരസ്‌പരം സഹകരിച്ചുകൊണ്ട് ഈ ഒരു ലക്ഷ്യമാണ് നേടിയെടുക്കുന്നത്. അത്തരത്തിലുള്ള കൂട്ടുകെട്ടുകൾ രാജ്യത്തുടനീളം വളർന്നു വരുന്നു എന്നതാണ് ആശ്വാസകരമായ കാര്യമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!