ഇലക്‌ടറൽ ബോണ്ട് കേസ്; എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ

രേഖകൾ ശേഖരിച്ചു സമർപ്പിക്കാൻ ഈ വർഷം ജൂൺ 30 വരെ സമയം നൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം.

By Trainee Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കേയാണ് ഹരജി. ഇലക്‌ടറൽ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹരജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും.

എസ്‌ബിഐക്കെതിരേ കേസിലെ ഹരജിക്കാരായ എഡിആർ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയും തിങ്കളാഴ്‌ച പരിഗണിക്കാമെന്ന് കോടതി വ്യക്‌തമാക്കി. വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി വരുന്ന ബുധനാഴ്‌ച വരെയാണ് സമയം നൽകിയത്. ഇലക്‌ടറൽ ബോണ്ടുകൾ വഴി രാഷ്‌ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ എസ്ബിഐക്ക് നൽകിയ സമയം ഇന്നലെ അവസാനിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. കമ്മീഷൻ ഇത് 13ആം തീയതിക്ക് മുൻപ് പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, രേഖകൾ ശേഖരിച്ചു സമർപ്പിക്കാൻ ഈ വർഷം ജൂൺ 30 വരെ സമയം നൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം. സങ്കീർണമായ നടപടികളിലൂടെ വിവരങ്ങൾ ക്രോഡീകരിക്കാൻ സമയം വേണ്ടിവരുമെന്ന് എസ്ബിഐ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഇതിനിടെ, കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടി കേസിലെ ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചു. കേന്ദ്രത്തിനെയും എസ്‌ബിഐയെയും കക്ഷിയാക്കിയാണ് ഹരജി. ഇന്ന് ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ചിന് മുമ്പാകെ ഹരജി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. എസ്ബിഐയുടെ ഹരജി തിങ്കളാഴ്‌ച ലിസ്‌റ്റ് ചെയ്യാനിരിക്കെ കോടതിയലക്ഷ്യ ഹരജിയും ഒപ്പം പരിഗണിക്കാമെന്ന് കോടതി വ്യക്‌തമാക്കി.

ബിജെപിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാനാണ് എസ്ബിഐ സമയം നീട്ടി ചോദിക്കുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ബോണ്ടുകളുടെ വിവരം പുറത്തുവരുമോ എന്നതിൽ കോടതി എടുക്കുന്ന നിലപാട് നിർണായകമാകും. ഇലക്‌ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്‌ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണം നടത്തിയാണ് സുപ്രീം കോടതി വിധി. ജനങ്ങൾക്ക് രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളെ കുറിച്ച് അറിയാനുള്ള അവകാശം ഉണ്ടെന്ന് കോടതി വ്യക്‌തമാക്കിയിരുന്നു. ഇതോടെ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്‌ടറൽ ബോണ്ടിലൂടെ ഇതുവരെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ എസ്ബിഐക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 31നകം ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇലക്‌ടറൽ ബോണ്ടുകൾ നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE