തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖരെ രംഗത്തിറക്കി സിപിഎം. സംസ്‌ഥാന സമിതി അംഗീകരിച്ച സ്‌ഥാനാർഥികളുടെ കൂട്ടത്തിൽ മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്. മലപ്പുറം ജില്ലയിൽ സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണങ്ങൾ ഈ തിരഞ്ഞെടുപ്പിലും തുടരുന്നുണ്ട്.
സംസ്‌ഥാന കമ്മിറ്റിയാണ് സിപിഎം സ്‌ഥാനാർഥി പട്ടികക്ക് അന്തിമരൂപം നൽകിയത്. രാവിലെ സംസ്‌ഥാന സെക്രട്ടറിയേറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം കൂടി ചർച്ച ചെയ്‌ത ശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. 2019ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി കണക്കിലെടുത്താണ് ശക്‌തരായ സ്‌ഥാനാർഥികളെ തന്നെ കളത്തിലിറക്കി പോരാട്ടത്തിന് വീര്യം പകരാൻ സിപിഎം ഒരുങ്ങുന്നത്.
പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ പൊതുസ്വതന്ത്രനായി മൽസരിക്കും. മലപ്പുറം ജില്ലയിൽ സ്വതന്ത്രരെ ഇറക്കി നേട്ടം ഉണ്ടാക്കുകയെന്ന മുൻപ് വിജയിച്ച രീതിയാണ് ഇത്തവണയും പിന്തുടർന്നത്. പൊന്നാനി മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിന്റേതാണ്. എറണാകുളത്ത് കെഎസ്‌ടിഎ നേതാവ് കെജെ ഷൈൻ സ്‌ഥാനാർഥിയാകും. വനിതാ സംവരണം പാലിക്കുന്നതിന്റെ ഭാഗമായാണ് കെജെ ഷൈനിന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്.
20 ലോക്‌സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മൽസരിക്കുന്നത്. ആറ്റിങ്ങൽ-വി ജോയ്, പത്തനംതിട്ട- ടിഎം തോമസ് ഐസക്, കൊല്ലം- എം മുകേഷ്, ആലപ്പുഴ- എഎം ആരിഫ്, എറണാകുളം- കെജെ ഷൈൻ, ഇടുക്കി- ജോയ്‌സ് ജോർജ്, ചാലക്കുടി- സി രവീന്ദ്രനാഥ്, പാലക്കാട്- എ വിജയരാഘവൻ, ആലത്തൂർ- കെ രാധാകൃഷ്‌ണൻ, പൊന്നാനി- കെഎസ് ഹംസ, മലപ്പുറം- വി വസീഫ്, കോഴിക്കോട്- എളമരം കരീം, കണ്ണൂർ- എംവി ജയരാജൻ, വടകര- കെകെ ശൈലജ, കാസർഗോഡ്- എംവി ബാലകൃഷ്‌ണൻ.
Most Read| ടിപി വധക്കേസ്; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കീഴടങ്ങി