കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിലെ യഥാർഥലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി. ഇവ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയ കോടതി എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന ഹരജി തള്ളി. ജസ്‌റ്റിസ് കെ ഹരിപാലിന്റേതാണ് നടപടി. കേസിലെ നാലാം പ്രതി ബേപ്പൂർ സ്വദേശി അബ്‌ദുൾ ഗഫൂർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം എക്‌സ്‌ചേഞ്ചുകൾ വ്യാപകമായി പ്രവർത്തിക്കുന്നതാണ് സംശയത്തിന് കാരണം. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരങ്ങളാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്താൻ സഹായകമായത്.
തീവ്രവാദം, ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയവയുമായി സമാന്തര എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനത്തിന് ബന്ധമുണ്ടെന്ന ആരോപണവും കോടതി കണക്കിലെടുത്തു. കേസുമായി ബന്ധപ്പെട്ട് കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിനെ ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ടെലിഫോൺ എക്‌സ്‌ചേഞ്ച് പാകിസ്‌ഥാൻ, ചൈന എന്നീ രാജ്യങ്ങളിലെ പൗരൻമാർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഇബ്രാഹിം പുല്ലാട്ടിലും 168 പാക് പൗരൻമാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങളാണ് എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിലെന്ന് കരുതാൻ പ്രഥമദൃഷ്‌ട്യാ വസ്‌തുതകളുണ്ടെന്നും കോടതി വിലയിരുത്തി.
Also Read: കെ സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണം; ഇന്റലിജൻസ്