ഡെൽഹി: കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിന് പാക്- ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ. പാകിസ്‌ഥാൻ, ബംഗ്ളാദേശി, രണ്ട് ചൈനീസ് പൗരൻമാർ എന്നിവർക്ക് കേസിലെ പ്രതിയായ മലയാളി കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിലെ പ്രതിയായ കാടമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലും 168 പാക് പൗരൻമാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. പാകിസ്‌ഥാൻകാരനായ മുഹമ്മദ് റഹീം, ബംഗ്ളാദേശ് സ്വദേശി സാഹിർ, ചൈനീസ് വനിതകളായ ഫ്‌ലൈ, ലീ എന്നിവർക്കാണ് റൂട്ടുകൾ വിറ്റത്. 35 ലക്ഷം രൂപ ഇബ്രാഹിം പുല്ലാട്ടിന് ഇടപാടിൽ ലഭിച്ചെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.
ഇവർ മാസങ്ങളോളം ഇന്ത്യയിൽ സിസ്‌റ്റം പ്രവർത്തിപ്പിച്ചുവെന്ന ഗുരുതര കണ്ടെത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇബ്രാഹിം പുല്ലാട്ടിന്റെ നടപടി രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ചാരവൃത്തിയിൽ ‘റോ’ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാക് പൗരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Also Read: കോവിഡ് ഇന്ത്യ; രോഗബാധ 1,59,632, ടിപിആർ 10.21, കേരളത്തിൽ 5, 944 കേസുകൾ