തിരുവനന്തപുരം: ഹിഗ്വിറ്റ വിവാദത്തിൽ ഇടപെട്ട ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ. പ്രശസ്‌തമായ ചെറുകഥയുടെ പേരായ ‘ഹിഗ്വിറ്റ’ സിനിമയുടെ പേരായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് എൻഎസ് മാധവൻ പറഞ്ഞു. പേര് വിവാദത്തിൽ ഇടപെട്ട ഫിലിം ചേംബറിന് നന്ദി അറിയിക്കുന്നു. സംവിധായകൻ ഹേമന്ദ് നായരുടെ സിനിമക്ക് ആശംസകൾ നേരുന്നതായും എൻഎസ് മാധവൻ ട്വീറ്റ് ചെയ്‌തു.
സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ സുരാജ് ഒരു രാഷ്‌ട്രീയക്കാരനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലുള്ള പോസ്‌റ്റർ ആയിരുന്നു പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ എൻഎസ് മാധവൻ ഒരു വൈകാരികമായ പോസ്‌റ്റും ട്വീറ്റ് ചെയ്‌തിരുന്നു.
തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തന്റെ ചെറുകഥയുടെ പേര് സിനിമക്ക് വേണ്ടി ഉപയോഗിച്ചതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചായിരുന്നു ട്വീറ്റ്. സിനിമയുടെ പോസ്‌റ്ററും ഹിഗ്വിറ്റ എന്ന പേരും കണ്ടാൽ ചിത്രം ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ആണെന്ന് പ്രേക്ഷകർ തെറ്റിദ്ധരിച്ചേക്കുമെന്ന് ഉൾപ്പടെയുള്ള ആശങ്കകളാണ് എൻഎസ് മാധവൻ ട്വീറ്റിലൂടെ പങ്കുവെച്ചത്.
അതിനിടെ, ഹേമന്ദ് നായർ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേരിട്ടതിനെ ചൊല്ലി സാഹിത്യകാരൻ എൻഎസ് മാധവൻ ഉയർത്തിയ വിവാദങ്ങൾക്കും മാധവന്റെ അനുമതി വേണമെന്ന് ഫിലിം ചേംബർ നിലപാടിനെതിരെയും രൂക്ഷവിമർശനവുമായി സംവിധായകൻ വേണുവും രംഗത്തെത്തിയിട്ടുണ്ട്. ചെറുകഥയ്‌ക്ക് എൻഎസ് മാധവൻ ഹിഗ്വിറ്റ എന്ന പേരിട്ടത് ആരോടെങ്കിലും ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്നും വേണു ചോദിച്ചു.
എൻഎസ് മാധവൻ ഇല്ലായിരുന്നെങ്കിൽ ഹിഗ്വിറ്റ കേരളത്തിൽ ആരും അറിയുമായിരുന്നില്ല എന്ന അവസ്‌ഥയിലേക്കെല്ലാം വിവാദം മാറുകയാണ്. എൻഎസ് മാധവൻ ആണ് ഹിഗ്വിറ്റ എന്ന പേരിന്റെ അതോറിറ്റിയെന്ന നിലപാട് അംഗീകരിച്ച് നൽകാനാവില്ല. ഫിലിം ചേംബർ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്‌തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Most Read: വിഴിഞ്ഞം സമരം; അദാനിയുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ