ഇൻഡോർ: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്നും കനത്തമഴ തുടരുന്നു. രാജസ്‌ഥാനിലും മധ്യപ്രദേശിലും റെഡ് അലർട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്നലെ വീടുകൾ തകർന്ന് മധ്യപ്രദേശിൽ 6 പേർ മരിച്ചു, നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. രേവ ജില്ലയിലെ നാല് പേരും സിംഗ്രൗലി ജില്ലയിലെ 2 പേരുമാണ് മരിച്ചത്.
കനത്ത മഴയിൽ റോഡുകൾ തകർന്നത് രക്ഷാ പ്രവർത്തനത്തിന് തടസമായി. സിംഗ്രൗലി ജില്ലയിൽ നിരവധി വീടുകൾ തകർന്നു. ഭോപ്പാൽ, രേവ, സിദ്ധി,സാഹ, സത്ന തുടങ്ങിയ 16 ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ രാജസ്‌ഥാനിലെ ജോധ്പൂർ ഡിവിഷനിൽ റെയിൽ പാളം ഒലിച്ചു പോയി. റോഡുകളും തകർന്നു. പശ്‌ചിമ ബംഗാൾ, ജമ്മു കശ്‌മീർ, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലും മഴ തുടരുകയാണ്.
Read Also: കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ