അഹമ്മദാബാദ്: പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്തിലെ ജില്ലകൾ. 24 മണിക്കൂറിനിടെ ഏഴ് പേർ മഴക്കെടുതിയിൽ മരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ഥിതി വിലയിരുത്തി. മഹാരാഷ്‌ട്രയിലും മഴക്കെടുതിയിൽ വൻ നാശ നഷ്‌ടങ്ങളാണ് റിപ്പോർട് ചെയ്യുന്നത്. അതേസമയം, അംബികാ നദി കരകവിഞ്ഞപ്പോൾ കുടുങ്ങിപ്പോയ 16 രക്ഷാപ്രവർത്തകരെ കോസ്‌റ്റ്ഗാർഡ് എയര്‍ ലിഫ്റ്റ് ചെയ്‌തു.
വൽസാഡ് ജില്ലയിലാണ് സംഭവം നടന്നത്. അയൽ ജില്ലകളിലും ദുരിത കാഴ്‌ചകൾ സമാനമാണ്. നർമദാ ജില്ലയിൽ ഇന്നലെ 440 മില്ലീമീറ്ററിലധികം മഴയാണ് പെയ്‌തിറങ്ങിയത്. അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നവ്സാരി, ഛോട്ടാ ഉദേപൂർ, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലെല്ലാം അടുത്ത മൂന്ന് ദിനം കൂടി തീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. പതിനായിരത്തിലേറെ പേരെ ഇതിനോടകം മാറ്റിപാർപ്പിച്ചു. 500ലേറെ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. സംസ്‌ഥാനത്ത് ജൂൺ 1 മുതൽ ഇതുവരെ മഴക്കെടുതിയിൽ 63 പേരാണ് മരിച്ചത്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴകനക്കാൻ കാരണം.
മഹാരാഷ്‌ട്രയിലെ നാസിക്കിൽ ഗോദാവരി നദി കരകവിഞ്ഞതോടെ ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി. കിഴക്കൻ മഹാരാഷ്‌ട്രയിലെ ഗച്ച് റോളിയിൽ പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നേരിട്ട് സന്ദർശിച്ചു. 24 മണിക്കൂറിനിടെ 5 പേർ കൂടി മഴക്കെടുതിയിൽ സംസ്‌ഥാനത്ത് മരണപ്പെട്ടു.
Read Also: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ശ്രീലേഖയ്‌ക്ക് എതിരെ അന്വേഷണം തുടങ്ങി