കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തൃശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേരളത്തിൽ അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു കോടതി നിരീക്ഷണം.
കൂടാതെ, നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്ന സുപ്രധാന നിർദ്ദേശവും ഇതേ ബെഞ്ച് മുന്നോട്ടുവെച്ചു. കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങൾ നിയമപരമായി പരിഹരിക്കണമെന്നും ഇതിന് നോക്കുകൂലി പരിഹാരമല്ലെന്നും കോടതി നിരീക്ഷിച്ചു.
Also Read: സംസ്‌ഥാനത്ത് സമ്പൂർണ അടച്ചിടൽ കോവിഡ് പ്രതിരോധത്തിന് പ്രായോഗികമല്ല; മുഖ്യമന്ത്രി