തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇനി സമ്പൂർണ അടച്ചിടൽ നടത്തുന്നത് പ്രായോഗികമല്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു. ഒന്നാം ഘട്ടത്തിൽ വാർഡുതല സമിതികൾ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച വച്ചെങ്കിലും രണ്ടാം ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പുറകോട്ട് പോയെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും, ഉദ്യോഗസ്‌ഥരുമായും ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. രണ്ടാം ഘട്ടത്തിൽ ജാഗ്രതയിൽ ഉണ്ടായ കുറവ് പരിഹരിക്കണമെന്നും, പലയിടങ്ങളിലും നിരീക്ഷണങ്ങളിൽ കഴിയേണ്ട ആളുകൾ പുറത്തിറങ്ങി നടക്കുന്നത് തടയണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
ക്വാറന്റെയ്‌നിൽ കഴിയുന്ന ആളുകൾ പുറത്തിറങ്ങി നടക്കുന്ന സാഹചര്യങ്ങളിൽ അവരിൽ നിന്നും പിഴ ഈടാക്കി പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലാക്കണമെന്നും, അതിന്റെ ചിലവുകൾ അവരിൽ നിന്ന് തന്നെ ഈടാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ പലയിടങ്ങളിലും നിർജീവമായ സിഎഫ്എൽടിസികൾ നടത്താൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് പ്രയാസമുണ്ടെങ്കിൽ സർക്കാർ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്‌തമാക്കി.
Read also: ‘കുട്ടിദൈവം’; ഡോ. സുവിദ് വില്‍സണ്‍ ഗവർണറിൽ നിന്ന് ഗിന്നസ് അവാർഡ് സ്വീകരിച്ചു