പ്രയാഗ്‌രാജ്: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയിലെ കൂടുതല്‍ വിചിത്ര പരാമര്‍ശങ്ങള്‍ പുറത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്‌റ്റിസ് ശേഖര്‍ കുമാര്‍ യാദവ് എഴുതിയ വിധി പ്രസ്‌താവത്തിലെ ഒരു നിരീക്ഷണം.
അതിനാൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും, അവയെ ആക്രമിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും വിധിയിൽ പറയുന്നു. ഗോവധം തടയല്‍ നിയമം ലംഘിച്ചതിന് അറസ്‌റ്റിലായ ജാവേദ് എന്നയാളുടെ ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
പശുവിന്റെ പാലില്‍ നിന്നുമുണ്ടാക്കുന്ന നെയ്യിന് സൂര്യ രശ്‌മികള്‍ക്ക് പ്രത്യേക ശക്‌തി പകരാന്‍ കഴിവുണ്ടെന്നും അതിനാലാണ് ഇവ പൂജകളിൽ ഉപയോഗിക്കുന്നതെന്നും വിധിയിൽ പറയുന്നു. ഇങ്ങനെ ശക്‌തി പ്രാപിക്കുന്ന സൂര്യരശ്‌മികളാണ് മഴയ്‌ക്ക് കാരണമാകുന്നത് എന്നതുകൂടി പശുവിന്റെ പ്രാധാന്യം വ്യക്‌തമാക്കുന്നുവെന്നും ജഡ്‌ജി പറയുന്നു.
പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യത്തിന് മാരകരോഗങ്ങള്‍ മാറ്റാനുള്ള ശക്‌തിയുണ്ടെന്നും വിധിയിലുണ്ട്. ഇന്ത്യയുടെ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിൽ ഉൾപ്പെടുന്ന ആളുകളുടെ കടമയാണെന്നും, അതിനാൽ തന്നെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ശേഖര്‍ കുമാര്‍ യാദവ് വ്യക്‌തമാക്കിയിരുന്നു.
ഉത്തർപ്രദേശിലെ ഗോവധ നിയമം ലംഘിച്ചതിനാണ് ജാവേദ് അറസ്‌റ്റിലായത്. നേരത്തെയും ഇതേ കുറ്റത്തിന് ജാവേദ് പിടിയിലായിരുന്നു. അതിനാൽ ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ സാമൂഹ്യ സൗഹാർദ്ദം ഇല്ലാതാകുമെന്നും കോടതി വ്യക്‌തമാക്കി.
Read also: പൂർണ സഹകരണത്തിന് തയ്യാർ; ചൈന ഉറപ്പ് നൽകിയെന്ന് താലിബാൻ