കാബൂള്‍: അഫ്ഗാനിസ്‌ഥാനുമായി പൂര്‍ണ സഹകരണത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചതായി താലിബാൻ. അഫ്ഗാനിലെ ചൈനീസ് എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ചൈന ഉറപ്പ് നൽകിയതായി താലിബാന്‍ വക്‌താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. താലിബാന്റെ ദോഹയിലെ രാഷ്‌ട്രീയകാര്യ വകുപ്പ് ഉദ്യോഗസ്‌ഥനായ അബ്‌ദുള്‍ സലാം ഹനഫി ചൈനീസ് വിദേശകാര്യ സഹമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് താലിബാൻ അറിയിച്ചത്.
“കാബൂളിലെ എംബസി നിലനിര്‍ത്തുമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഞങ്ങളുമായുള്ള ബന്ധം മുന്‍കാലങ്ങളേക്കാള്‍ മെച്ചപ്പെടുത്തുമെന്നും അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെ സുരക്ഷയിലും വികസനത്തിലും അഫ്ഗാനിസ്ഥാന് പ്രധാന പങ്കുവഹിക്കാനും കഴിയും. കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ടും മറ്റു വിഷയങ്ങളിലും നല്‍കിവന്നിരുന്ന സഹായങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്”- താലിബാൻ വക്‌താവിന്റെ ട്വീറ്റില്‍ പറയുന്നു.
താലിബാൻ ആക്രമണത്തിലൂടെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തന്നെ അഫ്‌ഗാനുമായി സൗഹാര്‍ദ്ദപരവും സഹകരണ മനോഭാവത്തോടു കൂടിയതുമായ ബന്ധം പുലര്‍ത്തുമെന്ന് ചൈന വ്യക്‌തമാക്കിയിരുന്നു. മതിയായ ഒരുക്കങ്ങളോ വിലയിരുത്തലുകളോ നടത്താതെയാണ് അഫ്ഗാനില്‍ നിന്ന് അമേരിക്ക സേനയെ പിന്‍വലിച്ചതെന്ന് ആദ്യഘട്ടത്തിൽ ചൈന രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് താലിബാൻ നേതാക്കളുമായി ചൈന അനൗദ്യോഗിക കൂടിക്കാഴ്‌ചകള്‍ നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.
ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് അഫ്‌ഗാൻ. കൂടാതെ ഭൂമിശാസ്‌ത്രപരമായി വാണിജ്യരംഗത്ത് തന്ത്രപ്രധാനമായ സ്‌ഥാനമാണ് അഫ്ഗാനുള്ളത്. അതിനാൽ താലിബാനുമായി ചൈന സഹകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണമിതാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ചൈനയിലെ ന്യൂനപക്ഷമായ ഉയിഗര്‍ മുസ്‌ലിം വിഭാഗത്തിലെ വിഘടനവാദികളെന്ന് ചൈന ആരോപിക്കുന്ന ഗ്രൂപ്പുകള്‍ക്ക് താലിബാന്റെ പിന്തുണ ലഭിക്കുകയും അത് ചൈനയുടെ അതിര്‍ത്തികളില്‍ സുരക്ഷാഭീഷണി സൃഷ്‌ടിക്കുമോയെന്ന ആശങ്കയും ചൈനക്കുണ്ട്.
Read also: വിഐപി പരിഗണനയാണോ വേണ്ടത്? സജ്‌ജൻ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി