വിരുന്നിന് ഭാര്യ വീട്ടിൽ എത്തിയ മരുമകന് കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവങ്ങൾ ഒരുക്കി അമ്മായിയമ്മയും അമ്മായി അച്ഛനും. ആന്ധ്രായിലെ ഗോദാവരിയിലെ ഒരു കുടുംബമാണ് മരുമകന് മുമ്പിൽ 379 വിഭവങ്ങൾ വിളമ്പിയത്. വിഭവങ്ങൾ കണ്ടു കണ്ണുതള്ളിപ്പോയ മരുമകൻ ഇത് കഴിച്ചു തീർക്കാൻ പെടാപാട് പെടുകയും ചെയ്തു.
മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി മരുമകന് വമ്പൻ വിരുന്ന് ഒരുക്കുന്നത് ആന്ധ്രാപ്രദേശിൽ കാലങ്ങളായി നടത്തിവരുന്ന ആചാരമാണ്. നേരത്തെ തന്നെ വളരെ പ്രസിദ്ധമാണ് ആന്ധ്രായിലെ ഗോദാവരി തീരപ്രദേശത്തെ ഭക്ഷണങ്ങളിലെ വൈവിധ്യം. ഇവിടെയുള്ള ഒരു കുടുംബമാണ് മകര സംക്രാന്തിക്ക് വീട്ടിൽ വന്ന മരുമകന് വേണ്ടി 379 വിഭവങ്ങൾ അടങ്ങിയ സദ്യ ഒരുക്കിയത്.
ഗോദാവരി ജില്ലയിലെ ഏലൂരിലെ സ്വദേശികളായ ഭീം റാവു-ചന്ദ്രലീല എന്നിവരാണ് മരുമകനായ ബുദ്ധ മുരളീധരന് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പിയത്. സ്വതവേ ഇവിടെയുള്ള ആളുകൾ അതിഥികളെ നന്നായി സൽക്കരിക്കുന്നതിൽ പേരുകേട്ടവരാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ.
അതുകൊണ്ടു തന്നെ മരുമകൻ വരുന്നതറിഞ്ഞ് ഒരാഴ്ച മുൻപ് തന്നെ സദ്യക്കുള്ള ഒരുക്കം കുടുംബം തുടങ്ങി. അങ്ങനെയാണ് 379 വിഭവങ്ങൾ തയ്യാറായത്. പായസം, ഡ്രൈ ഫ്രൂട്ട്സ്, ലഡു, ജാഗ്രി, പനീർ ജിലേബി, ബട്ടർ ബർഫി, വിവിധതരം ജ്യൂസുകൾ, കറികൾ, ചോറ്, അച്ചാറുകൾ തുടങ്ങി അനേകം വിഭവങ്ങളാണ് കുടുംബം ഒരുക്കിയത്.
ഭാര്യയുടെ വീട്ടിൽ എത്തിയ ബുദ്ധ മുരളീധരൻ തീൻ മേശയിൽ കണ്ട വിഭവങ്ങൾ കണ്ടു ഞെട്ടുകയായിരുന്നു. ”തന്റേത് ഒരു വലിയ കൂട്ടുകുടുംബം ആണ്, ആരും ഇതുവരെ ഗോദാവരി ജില്ലയിൽ നിന്നും വിവാഹം ചെയ്തിട്ടില്ല. എന്നാൽ, ഈ സൽക്കാരം കണ്ട ശേഷം പല കസിൻസും ഈ നാട്ടിൽ നിന്നും വിവാഹം നോക്കുകയാണ് എന്ന് മുരളീധർ പറഞ്ഞു. ഒപ്പം ഓരോ വിഭവവും മനോഹരമായിരുന്നു എന്നും വ്യത്യസ്തമായ രുചികൾ ആയിരുന്നുവെന്നും മുരളീധർ പറഞ്ഞു.
”ഒരാഴ്ചയായി തന്റെ കുടുംബം ഈ ഭക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഇത്രയധികം വിഭവങ്ങൾ കണ്ട് തന്റെ ഭർത്താവ് ഞെട്ടിപ്പോയി” എന്ന് ഭീം റാവു-ചന്ദ്രലീല എന്നിവരുടെ മകൾ കുസുമ പറഞ്ഞു.
Most Read: പോപുലര് ഫ്രണ്ട് ഹർത്താൽ; ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം- സർക്കാരിന് അന്ത്യശാസനം