കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സ്വത്ത് വകകള്‍ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്‌ച സംഭവിച്ച സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസന. അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്‌തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നാണ് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
നടപടികൾ ഉടൻ പൂർത്തിയാക്കി ജില്ലാ അടിസ്‌ഥാനത്തിലുള്ള റിപ്പോർട് ഈ മാസം 23നകം നൽകണമെന്നാണ് കോടതി ഉത്തരവ്. ജപ്‌തിക്കായി നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. നടപടികൾ എടുക്കാൻ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ നടപടികൾ വൈകുന്നതിനെതിരെ കടുത്ത നിലപാട് എടുത്തത്. ജനുവരി 15ന് മുൻപ് ജപ്‌തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്. എന്നാൽ, കോടതി നിർദ്ദേശത്തിൽ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു നടപടി എടുക്കാൻ വൈകിയതിൽ ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്‌ഡ് നടത്തി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന്, 2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി വലിയ സംഘർഷമാണ് അഴിച്ചുവിട്ടത്. ഹർത്താലിൽ സംസ്‌ഥാനത്ത് കെഎസ്‌ആർടിസിക്ക് ഉൾപ്പടെ ഏകദേശം 8 കോടിയോളം രൂപയുടെ നഷ്‍ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് കേസ് സംബന്ധിച്ച് കൊല്ലത്ത് ഇന്നും എന്‍ഐഎ റെയ്‌ഡ് നടത്തി. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു അതിരാവിലെ പരിശോധന നടന്നത്. ഇയാളുടെ ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു എന്നാണ് പോലീസ് വിശദീകരണം. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സാദിഖിന്റെ വീട്ടിൽ കഴിഞ്ഞദിവസം എൻഐഎ സംഘം റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനക്ക് പിന്നാലെ സാദിഖിനെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
Most Read: നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റി താലിബാൻ