ബത്തേരി: ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ. വയനാട്-നീലഗിരി അതിർത്തിയിലെ എരുമാട് പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയായ സിജുവിനെയാണ് (40) നീലഗിരി എസ്‌പി ആശിഷ് റാവത്ത് സസ്‌പെൻഡ് ചെയ്‌തത്. പത്ത് ദിവസം മുമ്പാണ് ഡ്യൂട്ടിയിലിരിക്കെ സിജു കൂട്ടുകാർക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തിൽ ആയുധങ്ങളുമായി വേട്ടയ്‌ക്ക് പോയത്.
തലയിൽ ഹെഡ്‌ലൈറ്റും കയ്യിൽ നാടൻ തോക്കുമായാണ് സിജുവും സംഘവും മുത്തങ്ങ വനത്തിൽ പ്രവേശിച്ചത്. തോക്കുമായി സിജു വനത്തിലൂടെ പോകുന്നത് ഇവിടങ്ങളിൽ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകർ കേസ് രജിസ്‌റ്റർ ചെയ്യുകയും വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറാ ദൃശ്യങ്ങൾ ഗൂഡല്ലൂർ പൊലീസിന് കൈമാറുകയും ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തോക്കുമായി വനത്തിൽ പോയത് കോൺസ്‌റ്റബിൾ ആണെന്ന് തിരിച്ചറിഞ്ഞത്.
നിയമപാലകർ തന്നെ കടുത്ത നിയലംഘനങ്ങളിൽ ഉൾപ്പെടുന്നത് പോലീസ് സേനയ്‌ക്ക് തന്നെ കടുത്ത നാണക്കേടായിരിക്കുകയാണ്. ഉദ്യോഗസ്‌ഥനെതിരെ സസ്‌പെൻഷന് പുറമെ കടുത്ത നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്. സംഭവ ദിവസം ഇയാൾ എരുമാട് സ്‌റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ കൂടിയാണ് നിലവിലെ സസ്‌പെൻഷൻ. സിജു മുമ്പ് സമാന രീതിയിലുള്ള നിയമലംഘനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
Most Read: കുതിച്ചോടി പെട്രോൾ, ഡീസൽ വില; ഇന്നും കൂട്ടി