പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ വീട്ടിലെ വളർത്തു നായകളെ വിഷം കൊടുത്ത് കൊല്ലുകയും കോഴികളെ കെട്ടിത്തൂക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതികൾ അറസ്‌റ്റിൽ. പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. മിണ്ടാപ്രാണികളെ കൊല്ലൽ, മോഷണം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
ഒക്‌ടോബർ 18ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടിലെ രണ്ട് വളർത്തു നായകളെ ഇറച്ചിയിൽ വിഷം ചേർത്ത് കൊല്ലുകയായിരുന്നു. അന്നേ ദിവസം തന്നെ സുരേഷിന്റെ വീട്ടിലെ മൂന്ന് കോഴികളെയും പ്രതികൾ മോഷ്‌ടിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിനെ കൊന്ന് അടുത്ത ദിവസം സുരേഷിന്റെ വീടിന് സമീപത്തുള്ള വൈദ്യുത പോസ്‌റ്റിൽ കെട്ടിത്തൂക്കുകയായിരുന്നു.
കോഴിയുടെ കാലിൽ പ്രതികൾ ഭീഷണിക്കത്തും കെട്ടി തൂക്കിയിരുന്നു. സുരേഷിന്റെ ബന്ധുവും പ്രതികളിൽ ഒരാളും തമ്മിലുള്ള അടിപിടി കേസ് ഒത്തുതീർപ്പാക്കാൻ സുരേഷ് വിസമ്മതിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. സുരേഷിന് വീടിന് സമീപത്തും ഇറച്ചി വാങ്ങിയ കോഴിക്കടയിലും ഉൾപ്പടെ പ്രതികളുമായി പോലീസ് തെളിവെടുത്തു.
Most Read: രാജ്യത്ത് 40 കോടി പേർക്ക് ആരോഗ്യ പരിരക്ഷയില്ല; നീതി ആയോഗ് റിപ്പോർട്