ന്യൂഡെൽഹി: രാജ്യത്ത് ആകെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ആരോഗ്യ പരിരക്ഷയില്‍ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്. ‘ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫോര്‍ ഇന്ത്യാസ് മിസിംഗ് മിഡില്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഗൗരവകരമായ ഈ കണ്ടെത്തല്‍ അടങ്ങിയിരിക്കുന്നത്. റിപ്പോര്‍ട് പ്രകാരം 40 കോടി ജനങ്ങള്‍ക്കാണ് ആരോഗ്യ പരിരക്ഷക്ക് സഹായം ലഭിക്കാത്തത്.
70 കോടി പേര്‍ ആയുഷ്‌മാൻ ഭാരത് വഴി കേന്ദ്ര സര്‍ക്കാരിന്റെയും, മറ്റ് പദ്ധതികള്‍ വഴി സംസ്‌ഥാന സര്‍ക്കാരുകളുടേയും ഗുണഭോക്‌താക്കളാണ്. 25 കോടിയോളം പേര്‍ സാമൂഹിക സുരക്ഷാ പദ്ധതികളിലും സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളിലുമായുണ്ട്. ജനസംഖ്യയുടെ 30 ശതമാനം വരുന്ന ബാക്കി 40 കോടി പേര്‍ ഇവയില്‍ നിന്നെല്ലാം പുറത്താണെന്ന് റിപ്പോര്‍ട് സൂചിപ്പിക്കുന്നു.
രാജ്യത്തെ മൂന്നില്‍ രണ്ടുപേരും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണെന്നും റിപ്പോർട് പറയുന്നു. ഇവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ സ്വയം തൊഴിലെടുക്കുന്നവരും നഗരങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലിയെടുക്കുന്നവരുമാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ വന്‍തോതില്‍ ചികിൽസക്കായി പണം ചിലവിടണം. ഇത് പല കുടുംബങ്ങളുടെയും സാമ്പത്തിക നില തകരുന്നതിന് ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Read Also: ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി