മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്‌റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. 28 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.
വ്യാഴാഴ്‌ചയാണ് ആഡംബര കപ്പല്‍ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വിടുതല്‍ ഉത്തരവ് ജയിലിലെത്താന്‍ വൈകിയതോടെ ആര്യന്‍ പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു. 23 കാരനായ ആര്യന്‍ ഖാന്‍ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്‌ഡിനിടെ കസ്‌റ്റഡിയിലായത്.
തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉപാധികളോടെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെയ്‌ക്കണമെന്ന് കോടതി ജാമ്യ വ്യവസ്‌ഥയില്‍ പറയുന്നു. ഇതേ തുകയ്‌ക്ക് ഒന്നോ അതിലധികമോ ആള്‍ ജാമ്യം വേണം. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്ന് കോടതി വ്യക്‌തമാക്കി. പാസ്‌പോർട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. മുംബൈയ്‌ക്ക് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്‌ഥനെ വിവരമറിയിക്കണം. മാദ്ധ്യമങ്ങളില്‍ അനാവശ്യ പ്രസ്‌താവനകള്‍ നടത്തരുത്, എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്‌ഥകള്‍. എല്ലാ വെള്ളിയാഴ്‌ചയും 11 മണിക്ക് എന്‍സിബി ഓഫിസില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. വ്യവസ്‌ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് സമീപിക്കാം.
Also Read: സ്‌കൂൾ തുറക്കൽ; വാക്‌സിൻ എടുക്കാത്ത അധ്യാപകർ വരേണ്ടതില്ലെന്ന് മന്ത്രി