കാസർഗോഡ്: തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ നടപടി വൈകുന്നു. സംഭവത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പിലെ രണ്ട് എംവിഐമാർക്കെതിരെയും ഒരു എഎംവിഐക്കെതിരെയും വിജിലൻസ് റിപ്പോർട് നൽകിയിരുന്നു. എന്നാൽ ഒരുമാസമായിട്ടും നടപടിയില്ല. കഴിഞ്ഞ ഓഗസ്‌റ്റ് 13ന് ആണ് സംസ്‌ഥാന വ്യാപകമായി ‘ഓപ്പറേഷൻ ഭ്രഷ്‌ട് നിർമൂലൻ’ എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന നടത്തിയത്.
ഇത്തരത്തിൽ തലപ്പാടി ആർടിഒ ചെക്ക്‌പോസ്‌റ്റിൽ നടത്തിയ വിജിലൻസ് പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തത്. തുടർന്ന്, രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാർ, ഒരു അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ എന്നിവർക്കെതിരെ വിജിലൻസ് കാസർഗോഡ് യൂണിറ്റ് റിപ്പോർട് നൽകിയിരുന്നു. ലോറി ഡ്രൈവർമാരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണമാണിതെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്. ഏജന്റുമാരെ വിന്യസിച്ചാണ് ഉദ്യോഗസ്‌ഥർ പണം വാങ്ങിയിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
തുടർന്നാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥർക്കെതിരെ റിപ്പോർട് നൽകിയത്. അതേസമയം, ക്യാഷ് കൗണ്ടറിൽ വിജിലൻസ് ഉദ്യോഗസ്‌ഥർ വന്നിരിക്കുകയും ലോറി ഡ്രൈവർമാരിൽ നിന്ന് പണം ചോദിച്ചുവാങ്ങുകയും ചെയ്‌തുവെന്നാണ് ആരോപണ വിധേയരായ മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്‌ഥരുടെ വാദം. ഈ പണമാണ് കണക്കിൽപ്പെടാത്ത തുകയെന്ന് പറഞ്ഞ് വിജിലൻസ് കൊണ്ടുപോയതെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. അതേസമയം, സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
Read Also: പാകിസ്‌ഥാനിൽ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു